കണ്ണൂർ: കൂത്തുപറമ്പിലെ മുസ്‌ലിം ലീഗ് പ്രവർത്തകർ മൻസൂറിന്റെ കൊലപാതക കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്‌പി ഇസ്‌മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക. കേസിലെ 11 പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതിൽ 7 പേരും പ്രദേശവാസികളാണ്.
അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെയെന്ന് അറസ്‌റ്റിലായ പ്രതി മൊഴി നല്‍കി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിനോസിന്റെ മൊഴി. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്‌സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് ഷിനോസ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ അപ്രതീക്ഷിതമായി മന്‍സൂര്‍ സംഭവ സ്‌ഥലത്തേക്ക് എത്തുകയായിരുന്നു. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടെയാണ് അക്രമത്തിന് പദ്ധതിയിട്ടതെന്നും ഷിനോസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതിനിടെ മന്‍സൂറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ പ്രദേശത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. പെരിങ്ങത്തൂരില്‍ സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റി ഓഫീസുകള്‍ക്ക് ഒരു സംഘം തീയിട്ടു. നിരവധി കടകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടന്നിട്ടുണ്ട്. പ്രദേശത്ത് അക്രമ സംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സുരക്ഷ ശക്‌തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
അതേസമയം, ജില്ലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്‌ടർ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. പോലീസ് നടപടി ഏകപക്ഷീയമെന്നും ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
Also Read: സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ല; എംവി ജയരാജൻ