തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ശക്‌തിപ്പെട്ടതിനെ തുടർന്ന് വിവിധ ജില്ലകളിൽ കനത്ത നാശനഷ്‌ടം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്.
എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നഷ്‌ടങ്ങൾ ഉണ്ടായി. വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് സംഭവിച്ചത്. നിരവധി വീടുകൾ തകരുകയും വൈദ്യുതി പോസ്‌റ്റുകൾ നിലംപൊത്തുകയും ചെയ്‌തു. പറവൂരിൽ അൻപതോളം വീടുകളാണ് തകർന്നത്. കോട്ടുവള്ളി പഞ്ചായത്തിൽ ശക്‌തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണു. ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകളിലും വ്യാപക നഷ്‌ടം ഉണ്ടായി. മഴക്കെടുതിയിൽ ജില്ലയിലേക്ക് സഹായം എത്തിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല.
കോട്ടയത്തും ശക്‌തമായ കാറ്റിൽ ആറ് വീടുകൾ തകർന്നു. രാമപുരം മേതിരിയിലാണ് സംഭവം. ആളപായമില്ല. അതേസമയം, സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. കൂടാതെ നാളെയും ശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: യാത്രാ നിയന്ത്രണങ്ങൾ കർശനം; പൊറുതിമുട്ടി കേരളത്തിലേക്കുള്ള യാത്രക്കാർ