മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. കോവിഡ് പ്രതിസന്ധികളിൽ പ്രദർശനം നീണ്ടുപോയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 12ആം തീയതി തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്‌തമാക്കുന്നത്.
മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് ചിത്രങ്ങൾ ഈ സമയം പ്രദർശനത്തിന് ഉണ്ടാകില്ല. ഇതിലൂടെ കോവിഡും ലോക്ക്ഡൗണും പ്രതിസന്ധി തീർത്ത സിനിമ വ്യവസായത്തെ ഉണർത്താനാണ് ശ്രമം.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു മരക്കാർ റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തുടർന്ന് ഉണ്ടായ കോവിഡ് വ്യാപനവും, ലോക്ക്ഡൗണും മൂലം റിലീസ് നീണ്ട് പോകുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 5 ഭാഷകളിലിറങ്ങുന്ന ചിത്രം 50ലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. മാർവെൽ സിനിമകൾക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്.
മലയാളത്തിലെ ഏറ്റവും ഉയർന്ന ബഡ്‌ജറ്റിലുള്ള ചിത്രമെന്ന പ്രത്യേകതയും മരക്കാറിനുണ്ട്. 100 കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. 16ആം നൂറ്റാണ്ടിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമൺ, ഹൈദരാബാദ്, ബാദ്‌മി, രാമേശ്വരം എന്നിവിടങ്ങളിലാണ് നടത്തിയത്.
മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്‌ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൂടാതെ ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മരക്കാർ അറബിക്കടലിന്റെ സിംഹം സ്വന്തമാക്കിയിരുന്നു.
Read also : ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകും