കീവ്: യുക്രൈന്റെ തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ നിയന്ത്രണത്തിൽ. അസോവ്‌സ്‌റ്റോൾ ഉരുക്കുനിർമാണ ശാലയുൾപ്പെടുന്ന വ്യവസായ കേന്ദ്രത്തിൽ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാൻ സൗകര്യം ഒരുക്കണമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളാഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. യുക്രൈന് 800 മില്യൺ ഡോളറിന്റെ സൈനിക സഹായം ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
യുക്രൈനിലെ സൈനിക നടപടി രണ്ട് മാസത്തോട് അടുക്കുമ്പോഴാണ് തന്ത്രപ്രധാന തുറമുഖം റഷ്യൻ നിയന്ത്രണത്തിലാകുന്നത്. ഒരു ലക്ഷത്തോളം സാധാരണക്കാരായ ജനങ്ങൾ ഇപ്പോഴും മരിയുപോളിലുണ്ട്. ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ആയിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് നഗരം വിടാനായത്.
അസോവ്‌സ്‌റ്റോൾ വ്യവസായ കേന്ദ്രത്തിലുള്ള യുക്രൈൻ സൈനികർക്ക് നഗരം വിടാൻ രണ്ടുതവണ റഷ്യ സമയപരിധി നിശ്‌ചയിച്ചിരുന്നു. എന്നാൽ, യുക്രൈൻ ഇത് തള്ളുകയാണുണ്ടായത്. ഇതോടെ ഉരുക്കുനിർമാണശാല ഉൾപ്പെടുന്ന വ്യവസായ മേഖല റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടേക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും തടയാനാണ് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ നിർദ്ദേശം.
മരിയുപോളിലെ ജനകളെ പുറത്തുകടക്കാൻ അനുവദിച്ചാൽ തടവിലാക്കിയ റഷ്യൻ സൈനികരെ വിട്ടയക്കാമെന്ന നിലപാടിലാണ് യുക്രൈൻ. ഇതിനോട് റഷ്യ പ്രതികരിച്ചിട്ടില്ല. ഇതിനിടെ അമേരിക്ക യുക്രൈന് 800 കോടി ഡോളർ സഹായം കൂടി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 800 കോടിക്ക് പുറമേയാണിത്. ഇതിന്റെ ഭാഗമായി അത്യാധുനിക ആയുധങ്ങൾ കൈമാറും. അതോടൊപ്പം 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്, ഫേസ്‌ബുക്ക് മേധാവി സുക്കർബർഗ് തുടങ്ങി 27 പേർക്ക് റഷ്യ രാജ്യത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി.
Most Read: ശ്രീനിവാസൻ വധക്കേസ്; കസ്‌റ്റഡിയിൽ എടുത്ത നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി