കോഴിക്കോട്: ഇസ്‌ലാമിക മത വിദ്യഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന കാരന്തൂർ മർകസിലെ ഹിഫ്ള് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ 25 പേർക്ക് ഹാഫിള് പട്ടം നൽകുന്ന ചടങ്ങായ നൂറേ ഖിതാം ഇന്ന് നടന്നു.
കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മർകസിലെ കോളേജ് ഓഫ് ഖുർആൻ സ്‌റ്റഡീസ് അനിശ്ചിത കാലത്തേക്ക് അടച്ചെങ്കിലും പഠന പ്രവർത്തനങ്ങളിൽ ഒരു മുടക്കവും വന്നില്ല. വിദ്യാർഥികൾ വീട്ടിലിരുന്നു ഖുർആൻ പഠിക്കും, പാരായണ നിയമങ്ങളും പരിശോധനയും ടാബും ലാപ്ടോപ്പും ഉപയോഗിച്ച് അദ്ധ്യാപകർ അവരവരുടെ വീട്ടിൽ നിന്നും പകർന്നു നൽകി; ഭാരവാഹികൾ വ്യക്തമാക്കി.
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. എഴുപതുകളിൽ അറബ് രാജ്യങ്ങളിൽ പോയപ്പോൾ, ധാരാളം ഹാഫിളുകളെ കാണുമായിരുന്നു. മുസ്‌ലിം സംസ്‌കാരം ആഴത്തിൽ വേരൂന്നിയ കേരളത്തിൽ നിന്നും നിരവധി ഹാഫിളുകൾ ഉണ്ടാവണം എന്ന ആഗ്രഹത്തിൽ നിന്നാണ് 1986 ഇൽ മർകസ് ഹിഫ്ള് കോളേജ് സ്ഥാപിച്ചത്. ഇപ്പോൾ ആയിരത്തിലധികം ഹാഫിളുകൾ പഠനം പൂർത്തിയാക്കി.അവരിൽ നൂറിലേറെ പേർ യു.എ.ഇ ഔഖാഫിനു കീഴിൽ സേവനം ചെയ്യുന്നുവെന്നത് മലയാളികൾക്ക് മുഴുവൻ അഭിമാനമാണ്; കാന്തപുരം പറഞ്ഞു.
Markaz News: കരുണയുടെ കരങ്ങളുമായി കാന്തപുരം; 800 പ്രവാസികള്‍ക്ക് പുതുജീവന്‍
മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കോവിഡ് കാലത്തും മർകസിന്റെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജീവമായി ഓൺലൈൻ വഴി പ്രവർത്തിച്ചു. അദ്ദേഹം പറഞ്ഞു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നിർവ്വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ ആമുഖപ്രഭാഷണം നടത്തി. ഇസ്സുദ്ധീൻ സഖാഫി പുല്ലാളൂർ, ബഷീർ സഖാഫി എ.ആർ നഗർ, ഹനീഫ് സഖാഫി ആനമങ്ങാട് പ്രസംഗിച്ചു. ഹാഫിളുകളായ വിദ്യാർത്ഥികളെ മർകസ് സാരഥികൾ അനുമോദിച്ചു.