കോഴിക്കോട്: വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും ആദരണീയവുമാണ്. ഈ യാഥാർഥ്യം നില നിൽക്കുമ്പോൾ, പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണ്. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്‌താവനകളില്‍ നിന്നും ഭരണപ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മത ചിഹ്‌നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്‌താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടുകള്‍ക്ക് പകരം വിവേകപരമായ സമീപനരീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്, മുസ്‌ലിം ജമാഅത്ത് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്‌തു. ഓണ്‍ലൈന്‍ യോഗത്തില്‍ കെ.പി അബൂബക്കര്‍ മൗലവി പട്ടുവം, പ്രെഫ: എ.കെ അബ്‌ദുൽ ഹമീദ്, സി.പി മൂസ ഹാജി, മാരായമംഗലം അബ്‌ദുറഹ്‌മാൻ ഫൈസി, സിദ്ദീഖ് ഹാജി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്‌ദുല്ല, പ്രെഫ. യു സി അബ്‌ദുല്‍ മജീദ്, സൈഫുദ്ദീന്‍ ഹാജി, സി പി സെയ്‌തലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
SYS NEWS: ഭരണഘടന ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്