പാലക്കാട്: വിവാഹ തട്ടിപ്പ് നടത്തിയ അഞ്ചുപേർ അറസ്‌റ്റിൽ. സ്‌ത്രീകളെ കാണിച്ച് നടത്തുന്ന വിവാഹ തട്ടിപ്പിൽ നിരവധിപേർ ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ സ്വദേശി സുനിൽ, പാലക്കാട് സ്വദേശി കാർത്തികേയൻ, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്‌റ്റിലായത്. സേലം സ്വദേശിയുടെ പരാതിയിൽ കൊഴിഞ്ഞാമ്പാറ പോലീസാണ് സംഘത്തെ പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 12ന് ആണ് സംഭവം.
തമിഴ്‌നാട്ടിൽ വിവാഹ പരസ്യം നൽകിയിരുന്ന മണികണ്‌ഠനാണ് തട്ടിപ്പിന് ഇരയായത്. മണികണ്‌ഠനെ ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ എത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്‌ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം നടത്തണമെന്നാണ് കാരണമായി പറഞ്ഞത്. വിവാഹം നടത്തിയതിന് കമ്മീഷനായി ഒന്നര ലക്ഷം രൂപ വാങ്ങുകയും ചെയ്‌തു. വിവാഹ ദിവസം വൈകിട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാർത്തികേയനുമെത്തി.
അടുത്ത ദിവസം, സജിതയുടെ അമ്മയ്‌ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും നാട്ടിലേക്ക് കടന്നു. പിന്നീട് ഇവരുടെ ഫോണും പ്രവർത്തന രഹിതമായി. ഒരാഴ്‌ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് മണികണ്‌ഠനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. സമാന രീതിയിൽ അമ്പതോളം പേരെ ഇവർ പറ്റിച്ചതായി കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു.
Most Read: ഒമൈക്രോൺ വ്യാപനം; വാളയാറിൽ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്