പാലക്കാട്: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ പരിശോധന വീണ്ടും കർശനമാക്കി. തമിഴ്‌നാട് അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന വീണ്ടും തുടങ്ങിയത്. നിലവിൽ സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പരിശോധിക്കുന്നില്ല.
എന്നാൽ, അതിർത്തിയിൽ നിന്ന് ആരെയും മടക്കി അയക്കുന്നില്ല. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ മുന്നറിയിപ്പ് നൽകി കടത്തിവിടുകയാണ് ചെയ്യുന്നത്. അതേസമയം, കോവിഡ് കേസുകൾ ഉയരുന്നതോടെ തമിഴ്‌നാട് നിയന്ത്രണങ്ങൾ ശക്‌തമാക്കിയിട്ടുണ്ട്. ജനുവരി പത്ത് വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പുതുക്കി നിശ്ചയിക്കാൻ ആരോഗ്യവകുപ്പ് ഇന്ന് യോഗം ചേരുന്നുണ്ട്.
ചെന്നൈ നഗരത്തിലാണ് നിലവിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. അതേസമയം, ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാത്ത അഞ്ച് ലക്ഷത്തിലേറെ പേർ ഇപ്പോഴും ചെന്നൈ നഗരത്തിൽ മാത്രമുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധയുടെ തോത് കൂടിയത് മൂന്നാം തരംഗം ആകാമെന്ന് സംസ്‌ഥാന ആരോഗ്യമന്ത്രി എം സുബ്രമഹ്ണ്യൻ ഇന്നലെ സൂചന നൽകിയിരുന്നു.
Most Read: മൂന്നാം തരംഗം; തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്