തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകരുടെ മാസ്‌ക് അഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് തരത്തിലുള്ള മാസ്‌ക് ധരിക്കണമെന്നുള്ളത് വ്യക്‌തിപരമായ കാര്യമാണെന്ന് യൂണിയൻ പ്രതികരിച്ചു. മാസ്‌ക് അഴിപ്പിച്ചത് മാദ്ധ്യമ സ്വാതന്ത്ര്യ നിഷേധമാണെന്നും നടപടി വേണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
ജോലി ചെയ്യുന്ന മാദ്ധ്യമ സ്‌ഥാപനങ്ങൾക്കായി വാർത്തകൾ റിപ്പോർട് ചെയ്യുക എന്ന ദൗത്യം നിർവഹിക്കാനായി എത്തുന്ന മാദ്ധ്യമ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തുന്ന നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. പോലീസിന്റെ ഇത്തരം നടപടികളിൽ യൂണിയൻ ശക്‌തിയായി പ്രതിഷേധിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം വ്യക്‌തമാക്കി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പലയിടങ്ങളിലും ഇന്നും കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടക്കൽ, കക്കാട്, പുത്തനത്താണി എന്നിവടങ്ങളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പന്തീരാങ്കാവിൽ മുഖ്യമന്ത്രിക്ക് നേരെ യുവ മോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
ഇതിനിടെ കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയവരെ അറസ്‌റ്റ് ചെയ്‌തു. കാരപ്പറമ്പില്‍ പ്രതിഷേധിക്കാനെത്തിയ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി പ്രതിഷേധവുമായെത്തി. എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.
Most Read: യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനം