ആലപ്പുഴ: മറ്റു സംസ്‌ഥാനങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങളെ അപ്രസക്‌തമാക്കി ക്രൂരതയുടെ പുതിയ മുഖവുമായി കേരളം കുതിക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ആൾക്കൂട്ടം 33കാരനെ തല്ലിക്കൊന്ന് പുതിയവാർത്ത സൃഷ്‌ടിക്കുന്നത്.
ജനുവരി 26നാണ് സംഭവം നടന്നത്. വിവാഹ സൽക്കാരം നടന്ന വീട്ടിൽ വച്ചാണ് തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്‌ജിത്തിനെ ഒരു സംഘം ആളുകൾ ക്രൂരമായി തല്ലിച്ചതച്ചത്. ചികിൽസയിലിരിക്കെ ജനുവരി 30ന് വൈകിട്ടാണ് രഞ്‌ജിത്ത് മരിച്ചത്. തല്ലിച്ചതക്കുന്ന വീഡിയോ ദൃശ്യം പുറത്തായത് ഇന്നലെ രാത്രിയോടെയാണ്. തുടർന്നാണ് മാദ്ധ്യമങ്ങൾ വിവരം അറിയുന്നത്.
ആള്‍ക്കൂട്ടം നിയമം കൈയിലെടുത്തതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പൊലിഞ്ഞത് ഇരുപതോളം ജീവനുകളാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു, കുറ്റിപ്പാലയിലെ സാജിദ്, മങ്കടയിൽ നസീർ, പുതുപ്പറമ്പില്‍ ഷാഹിര്‍, കൊല്ലം അണ്ടൂരില്‍ അനിൽകുമാർ, കോട്ടക്കൽ പറപ്പൂരിനടുത്ത് 55 വയസുകാരൻ കോയ, കഴിഞ്ഞ ദിവസങ്ങളിൽ കാസർഗോഡ് റഫീഖ് അങ്ങിനെ നീളുന്നു ആ പട്ടിക. മാവേലിക്കരയിലും സമാനമായ സംഭവമാണ് അരങ്ങേറിയത്.
വിവാഹ സൽക്കാരം നടക്കുന്ന വീട്ടിൽ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗതടസം സൃഷ്‌ടിച്ചത് പ്രദേശവാസികള്‍ ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ സംഭവത്തിലാണ് ആൾക്കൂട്ടം പത്തലുകളും വടികളുമുപയോഗിച്ച് അതീവ ക്രൂരമായി രഞ്‌ജിത്തിനെ അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്‌ജിത്തിനെ അന്നുരാത്രി തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ ജനുവരി 30ന് വൈകിട്ടാണ് രഞ്‌ജിത്ത് മരിച്ചത്. നെല്‍സണ്‍ എന്നയാളുടെ മകന്റെ വിവാഹ സൽക്കാരമാണ് നടന്നിരുന്നത്. നെൽസൺ കേസിൽ പ്രതിയാണ്.
രഞ്‌ജിത്തിനെ തല്ലിക്കൊന്ന കാട്ടാളക്കൂട്ടത്തിനെ കസ്‌റ്റഡിയിൽ എടുക്കണം എന്നാവശ്യപ്പെട്ട് മൃതദേഹം റോഡിൽ വച്ച് പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. തുടർന്ന് കൊല്ലം സ്വദേശികളായ അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവന്‍ അഭിന്‍ (23) എന്നിങ്ങനെ മൂന്ന് പേർകൂടി കൂടി അറസ്‌റ്റിലായി. ഇവർ നിലവിൽ റിമാൻഡിലാണ്. കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാക്കി പ്രതികൾ അറസ്‌റ്റിലായിട്ടില്ല.
കേസിൽ പ്രതിയായി റിമാൻഡിലുള്ള വരന്റെ പിതാവ് നെല്‍സണ്‍ ജോലിചെയ്യുന്നത് കൊല്ലം പടപ്പക്കരയിലാണ്. ഇവിടെ നിന്നുള്ള സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരുമാണ് മാവേലിക്കരയിലെ വീട്ടിൽ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നത്. ചടങ്ങിലെ ആഘോഷങ്ങള്‍ റോഡിലേക്ക് നീളുകയും റോഡില്‍ ഗതാഗത തടസമുണ്ടാകുകയും ചെയ്‌തു. ഇത് രഞ്‌ജിത്ത് ഉൾപ്പടെയുള്ള പ്രദേശവാസികള്‍ ചോദ്യം ചെയ്‌തെന്നും തുടർന്ന് വാക്കേറ്റമായെന്നും സൽക്കാരത്തിന് എത്തിയ സംഘം രഞ്ജിത്തിനെ ആക്രമിച്ചു എന്നുമാണ് നാട്ടുകാർ പറയുന്നത്.
ആൾക്കൂട്ടം നിയമം കയ്യിലെടുത്ത് മര്‍ദ്ദിക്കുന്ന പ്രവണത കേരളത്തിൽ കൂടിവരുന്നു. ആള്‍ക്കൂട്ട ആക്രമണം തടയാന്‍ ശ്രമിക്കാതെ നോക്കി നില്‍ക്കുന്നവര്‍ക്കും മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ആളുകൾക്ക് എതിരേയും നിയമമനുസരിച്ച് കേസെടുക്കാന്‍ പോലീസിനാകും. സംഘത്തില്‍ ഉള്‍പ്പെട്ടാല്‍ മൂന്നുവര്‍ഷം വരെയുള്ള തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് നിലവിലുണ്ട്. ഐപിസി 143 മുതല്‍ 148 വരെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാം.
എന്നാലിത് വിവിധ സമ്മർദ്ദങ്ങൾ മൂലം പോലീസ് ചെയ്യാറില്ല എന്നതും ഒരാൾ പോലും ഇത്തരം കേസിൽ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും വേഗത്തിൽ ജാമ്യം ലഭ്യമാക്കുന്ന കോടതി നടപടികളും ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങളുടെ വർധനക്ക് കാരണമാകുന്നുണ്ട്. ജനാധിപത്യ–നീതിന്യായ–ക്രമസമാധാന സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങൾ നിയന്ത്രിക്കാൻ പോലീസ് മുഖം നോക്കാതെ നടപടിയെടുക്കുകയും പിഴവുകളില്ലാത്ത കുറ്റപത്രങ്ങൾ തയ്യാറാക്കുകയും ചെയ്യേണ്ടതുണ്ട്.
Most Read: ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ അറിവുകള്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം