ന്യൂഡെൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം എയർ ഇന്ത്യ ഉപഭോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി പരാതി. യാത്രക്കാരുടെ പ്രാഥമിക വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്‌തതിലൂടെ ചോർന്നത്.
യാത്രക്കാരുടെ ജനനത്തീയതി, വിലാസം, പാസ്‌പോർട്ട്, ഫോൺ നമ്പർ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവയാണ് ചോർന്നതെന്ന് എയർ ഇന്ത്യ പ്രസ്‌താവനയിലൂടെ അറിയിച്ചു. 2011 ഓഗസ്‌റ്റ് 26 മുതൽ 2021 ഫെബ്രുവരി 26 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് ചോർന്നത്. അതേസമയം, ഇടപാടുകളിൽ നിർണായകമായ സിവിവി, സിവിസി നമ്പറുകൾ തങ്ങൾ സൂക്ഷിക്കാറില്ലെന്ന് കമ്പനി അറിയിച്ചു.
ഡാറ്റ ചോർച്ച നടന്നെന്ന വിവരം ഇ-മെയിൽ വഴിയാണ് എയർ ഇന്ത്യ ഉപഭോക്‌താക്കളെ അറിയിച്ചത്. എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് ഹാക്കിങ്ങിന് ഇരയായത്. എയർ ഇന്ത്യക്ക് പുറമെ ഈ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവീസുകളും ഹാക്കിങ്ങിന് ഇരയായതായാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും യാത്രക്കാരുടെ വിവരങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യ വ്യക്‌തമാക്കി.
Read also: മഴ ശക്‌തം; സംസ്‌ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്