ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 30 ആയി ഉയർന്നു. കൂടാതെ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന 10 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ കൂടുതൽ മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിൽ ഉണ്ടോയെന്ന് കണ്ടെത്താനായി നടത്തിയിരുന്ന തിരച്ചിൽ അവസാനിപ്പിച്ചതായും ഡെൽഹി ഫയർഫോഴ്‌സ് വ്യക്‌തമാക്കി.
ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ തീപിടുത്തം നീണ്ട 6 മണിക്കൂർ കൊണ്ടാണ് പൂർണമായും അണയ്‌ക്കാൻ സാധിച്ചത്. അപകട സമയത്ത് കെട്ടിടത്തിനുള്ളിൽ അടച്ചിട്ട മുറിയിൽ നടന്ന മീറ്റിംഗ് മരണസംഖ്യ കൂടാനും കാരണമായി. സമീപകാലത്ത് ഡെൽഹിയിൽ ഉണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്‌ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.
കെട്ടിടത്തിന് അഗ്‌നിരക്ഷാ സേനയുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തിന് പിന്നാലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ അറസ്‌റ്റ് ചെയ്‌തു. കെട്ടിട ഉടമ ഇപ്പോഴും ഒളിവിൽ കഴിയുകയാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
Read also: സംസ്‌ഥാനത്ത് മദ്യവില വർധന പരിഗണനയിൽ; എക്‌സൈസ് മന്ത്രി