കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇടപാടില്‍ തനിക്ക് പങ്കില്ലെന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നുമാണ് കമറുദ്ദീൻ വാദിക്കുന്നത്. ബിസിനസ് പരാജയപ്പെട്ടതുമൂലം ഉണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം വൈകാന്‍ ഇടയാക്കിയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചു.
അതേസമയം, ഒളിവിൽ കഴിയുന്ന ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. എംസി കമറുദ്ദീൻ എംഎൽഎ കേസിൽ അറസ്‌റ്റിലായിട്ട് ആഴ്‌ചകൾ പിന്നിട്ടിട്ടും പൂക്കോയ തങ്ങളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാളെ പിടികൂടുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: നടിയെ ആക്രമിച്ച കേസ്; വിസ്‌താര നടപടികൾ ഇന്ന് പുനരാരംഭിക്കും