തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്‌ട്രേഡ് ഡോക്‌ടർമാർക്കും അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത മന്ത്രി ആന്റണി രാജു പുറത്തുവിട്ടു. നേരത്തെ അലോപ്പതി ഡോക്‌ടർമാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.
ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഎഎംഎസ് ഡോക്‌ടർമാര്‍ക്ക് എംബിബിഎസ് ഡോക്‌ടർമാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിൽസാ വകുപ്പ് ഡയറക്‌ടർ വ്യക്‌തമാക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യർഥന കൂടി മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
Also Read: ഒമൈക്രോൺ; പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത, കരുതല്‍ പ്രധാനമെന്ന് ആരോഗ്യമന്ത്രി