കോഴിക്കോട്: റാഗിങ്ങിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പിജി വിദ്യാർഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് പഠനം അവസാനിപ്പിച്ചത്. സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്നാണ് പഠനം അവസാനിപ്പിക്കുന്നതെന്നും, അവർ മാനസികമായി പീഡിപ്പിച്ചെന്നും, വിശ്രമിക്കാൻ പോലും അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചെന്നുമാണ് ജിതിൻ വ്യക്‌തമാക്കുന്നത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായും, അന്വേഷണത്തിന്റെ ഭാഗമായി ഓർത്തോ വിഭാഗത്തിലെ രണ്ട് പിജി സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെൻഡ് ചെയ്‌തതായും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവരെയാണ് 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.
റാഗിങ്ങ് സംബന്ധിച്ച് വകുപ്പ് മേധാവിയോട് പല തവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും, ഇതാണ് ഇവിടുത്തെ രീതിയെന്ന് അദ്ദേഹം വ്യക്‌തമാക്കിയതായും ജിതിൻ പറഞ്ഞു. അതിന് ശേഷം ജിതിൻ മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു കോളേജിൽ പഠനം തുടങ്ങിയ ശേഷമാണ് പ്രിൻസിപ്പലിന് നേരിട്ട് പരാതി നൽകിയത്.
Read also: രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഭർത്താവും മകളും അറസ്‌റ്റിൽ