അബുദാബി: കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് മാസം നീളുന്ന ഉച്ചവിശ്രമം സെപ്റ്റംബർ 15ആം തീയതി വരെയാണ് തുടരുന്നത്. യുഎഇയിൽ ഉച്ചക്ക് 12.30 മുതൽ 3 വരെയും സൗദിയിൽ ഉച്ചക്ക് 12 മുതൽ 3 വരെയുമാണ് ഉച്ചവിശ്രമം നൽകുക.
അതേസമയം അടിയന്തര സേവന വിഭാഗങ്ങളെ ഉച്ചവിശ്രമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിശ്രമ സമയത്ത് ജോലി ചെയ്യിക്കുന്ന കമ്പനി ഉടമകൾക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ നിയമലംഘകരെ കണ്ടെത്താൻ ഇന്നു മുതൽ പരിശോധനയും ശക്‌തമാക്കും. നിയമം ലംഘിക്കുന്നവർക്ക് യുഎഇയിൽ ആളൊന്നിന് 5000 ദിർഹം(1,06,183 രൂപ) എന്ന തോതിൽ പരമാവധി 50,000 ദിർഹം (10,61,834 രൂപ) വരെ പിഴ ഈടാക്കുക. സൗദിയിൽ ആളൊന്നിന് 3000 റിയാൽ (62,350 രൂപ) വീതമാണ് പിഴ.
കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ ഈ മാസം ഒന്നാം തീയതി മുതൽ മധ്യാഹ്‌ന ഇടവേള ആരംഭിച്ചിരുന്നു. ബഹ്റൈനിൽ ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമം നൽകിവരുന്നത്.
Read also: പ്രതിഷേധകരെ ജയരാജൻ പിടിച്ചുതള്ളിയതായി റിപ്പോർട്; അന്വേഷണം