പാലക്കാട്: സംസ്‌ഥാനത്ത് പാൽ വില കൂട്ടില്ലെന്ന് വ്യക്‌തമാക്കി മിൽമ ചെയർമാൻ കെഎസ് മണി. നിലവിൽ കോവിഡ് വ്യാപനം ക്ഷീര കർഷകരെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടെന്നും, ഇത് മറികടക്കുന്നതിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയെന്നും മിൽമ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ ഗുണനിലവാരമില്ലാത്ത പാൽ അതിർത്തി കടന്നെത്തുന്നത് തടയാനായി ക്ഷീരവികസന വകുപ്പും, ആരോഗ്യവകുപ്പും സംയുക്‌തമായി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന നടത്തുന്ന കാര്യം ആലോചിക്കുന്നതായി അദ്ദേഹം വ്യക്‌തമാക്കി.
കോവിഡ് വ്യാപന സമയത്ത് പ്രവാസികൾ ഉൾപ്പടെ പശുവളർത്തലിലേക്ക് തിരിഞ്ഞെന്നും, ഇതേ തുടർന്ന് പാൽ ഉൽപാദനത്തിൽ ഉണ്ടായ വർധന മികച്ച സൂചന ആണെന്നും മിൽമ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ക്ഷീരകർഷകരെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സംസ്‌ഥാനത്തെ 3 മിൽമ മേഖല യൂണിയന് കീഴിലും പരമാവധി പാൽ സംഭരിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. കൂടാതെ കോവിഡ് കാലത്ത് ശേഖരിച്ച അധിക പാൽ പാൽപ്പൊടിയായും ശേഖരിച്ചിട്ടുണ്ട്.
സംസ്‌ഥാനത്ത് നിലവിൽ പാൽപ്പൊടി നിർമാണത്തിന് അന്യ സംസ്‌ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. മലപ്പുറം ജില്ലയിലെ മൂർക്കനാട്ട് നിർമിക്കുന്ന പാൽപ്പൊടി നിർമാണ യൂണിറ്റ് പൂർത്തിയായാൽ ഇതിന് പരിഹാരമാകും. കൂടാതെ പാൽ ഇതര ഉൽപന്നങ്ങളും വിപണിയിൽ എത്തിച്ച് കർഷകർക്ക് താങ്ങാകുന്ന പദ്ധതികൾക്കാണ് രൂപം നൽകുന്നതെന്നും മിൽമ ചെയർമാൻ വ്യക്‌തമാക്കി.
Read also: കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ ഇഡി കേസെടുത്തു