തിരുവനന്തപുരം : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി എകെ ശശീന്ദ്രൻ വിശദീകരണം നൽകി. പാർടി പ്രശ്‌നമാണെന്ന് കരുതിയാണ് സംസാരിച്ചതെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം വിശദീകരണം നൽകിയത്. കൂടാതെ ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ടതെന്നും, പീഡന പരാതിയാണെന്ന് അറിഞ്ഞ ശേഷം വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിലും ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിയുടെ പിതാവ് തന്റെ പാർടിക്കാരൻ ആണെന്നും, പാർടിയിൽ ഉണ്ടായ പ്രശ്‌നം ആണെന്ന് കരുതിയാണ് ഫോണിൽ ബന്ധപ്പെട്ടതെന്നും മന്ത്രി വിശദമാക്കി. അതേസമയം, പരാതി നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്ന ശബ്‌ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതോടെയാണ് പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം ഉയരുന്നത്.
പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി നിരവധി തവണ ഇടപെട്ടതായി പരാതിക്കാരിയും വെളിപ്പെടുത്തിയിട്ടുണ്ട്. കേസ് നൽകുന്നതിന് മുൻപായി നിരവധി പേർ തന്നെ വിളിച്ചിരുന്നു എന്നും, അവരെല്ലാം മന്ത്രി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞതായും പരാതിക്കാരി വ്യക്‌തമാക്കി. കൂടാതെ തുടർന്ന് പരാതി നൽകിയിട്ട് പോലീസും സംഭവത്തെ അവഗണിച്ചെന്നും, കഴിഞ്ഞ മാർച്ച് 6ആം തീയതിയാണ് സംഭവം നടന്നതെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
Read also : കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; പ്രതി കെഎ അനൂപിന് ആറു വര്‍ഷത്തെ കഠിന തടവ്