പാലക്കാട്: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍. വിവരം കളക്‌ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.
ഡാം തുറക്കുന്നത് സംബന്ധിച്ച് കേരള ജലവിഭവ വകുപ്പിനേയും പോലീസിനേയും അറിയിച്ചെന്ന് തമിഴ്‌നാട് അധികൃതര്‍ പറഞ്ഞിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്‌നാട് വിശദീകരിച്ചിരുന്നു.
എന്നാല്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. തമിഴ്‌നാട് ആളിയാർ ഡാം തുറന്ന സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി.
മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. തുടർന്നാണ് വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്ന വിശദീകരണം തമിഴ്‌നാട് നൽകിയത്. ഇത് ശരിവെയ്‌ക്കുന്നതാണ് മന്ത്രിയുടെ പ്രസ്‌താവന.
Read Also: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം