കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. മാദ്ധ്യമ പ്രവർത്തകക്ക് എതിരായ മോശം പെരുമാറ്റത്തിൽ ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്‌റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.
രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ഇന്ന് ഉച്ചയോടെയാണ് മാദ്ധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിനായി പരാതി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. പിന്നാലെ, കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരിയുടെ മൊഴിയടക്കം രേഖപ്പെടുത്തേണ്ടതുണ്ട്.
ഇന്നലെ കോഴിക്കോട് തളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതായാണ് പരാതി ഉയർന്നത്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മാദ്ധ്യമ പ്രവർത്തക വ്യക്‌തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവേയാണ് മോശം പെരുമാറ്റം ഉണ്ടായതെന്നാണ് മാദ്ധ്യമപ്രവർത്തകയുടെ പരാതി.
ഈ സമയം, സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെക്കുകയും മോളെ എന്ന് വിളിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഈ വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയും അറിയിച്ചു. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 31ന് കോട്ടയത്ത് പബ്ളിക് ഹിയറിങ് നടക്കുമെന്നും സതീദേവി അറിയിച്ചു. മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്‌നമല്ലെന്നും വിഷയത്തെ ഗൗരവമായാണ് വനിതാ കമ്മീഷൻ കാണുന്നതെന്നും പി സതീദേവി വ്യക്‌തമാക്കി.
അതേസമയം, സംഭവത്തിൽ സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്‌റ്റുവഴി ക്ഷമ ചോദിച്ചു രംഗത്തെത്തിയിരുന്നു. എന്നാൽ, സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാദ്ധ്യമ പ്രവർത്തക വ്യക്‌തമാക്കിയിരുന്നു.
Most Read| ‘ചരിത്രം നമ്മളെ വിധിക്കും’; സമാധാന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്