ന്യൂയോർക്ക്: അന്താരാഷ്‌ട്ര യുദ്ധനിയമങ്ങളെ കാറ്റിൽപറത്തി നടത്തുന്ന പലസ്‌തീൻ– ഇസ്രയേൽ യുദ്ധം ശക്‌തമാകുന്നതിനിടെ, സമാധാന ആഹ്വാനവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. എക്‌സ് പ്ളാറ്റുഫോമിലൂടെയാണ് ഗുട്ടെറസ് സമാധാനത്തിനായി അഭ്യർഥിച്ചത്. മധ്യ ഏഷ്യയിൽ വെടിനിർത്തലിന് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘ബന്ദികളെ ഉപാധികളില്ലാതെ വിട്ടയക്കണം. ജീവൻരക്ഷാ വസ്‌തുക്കൾ വിതരണം ചെയ്യാൻ സാധിക്കണം. എല്ലാവരും ഉത്തരവാദിത്തം നിറവേറ്റണം. ഇത് ന്യായത്തിന്റെ സമയമാണ്. ചരിത്രം നമ്മളെ വിധിക്കും’- ഗുട്ടെറസ് കുറിച്ചു. ഇതിനിടെ, ഗാസയിൽ കരയുദ്ധത്തിലേക്ക് കടന്ന ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗാസ തുരങ്കങ്ങൾ ലക്ഷ്യമാക്കി 24 മണിക്കൂറിനിടെ 150ഓളം അക്രമങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹമാസിന്റെ വ്യോമ നീക്കങ്ങളെ ഏകോപിപ്പിച്ചിരുന്ന കമാൻഡർ അസിം അബു റകാബയെ കൊലപ്പെടുത്തിയതായും ഇസ്രയേൽ അവകാശപ്പെടുന്നു. വെടിനിർത്തൽ ആഹ്വാനങ്ങൾ പൂർണമായി തള്ളിക്കൊണ്ടാണ് ഇസ്രയേലിന്റെ നീക്കങ്ങൾ. വെടിനിർത്തൽ എന്ന വാക്ക് പോലും തങ്ങൾ പരിഗണിക്കുന്നില്ല, ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യം നേടാതെ തങ്ങൾക്ക് വിശ്രമമില്ലെന്നാണ് ഇസ്രയേൽ വ്യക്‌തമാക്കുന്നത്.
ഇസ്രയേൽ കരസേന, വ്യോമസേനയുടെ പിന്തുണയോടെ വടക്കൻ ഗാസയിൽ വീണ്ടും മിന്നലാക്രമണം നടത്തി. വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്‌തു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ വാർത്താവിനിമയ ബന്ധം പൂർണമായും തകർന്നു. മൊബൈൽ, ഇന്റർനെറ്റ് സേവനമടക്കം പൂർണമായും തകർന്നുവെന്ന് മൊബൈൽ സർവീസ് കമ്പനി അറിയിച്ചു.
വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ഉൾപ്പടെ ആശുപത്രിയിൽ എത്തിക്കാനാവാത്ത സാഹചര്യമാണ്. ഈ മാസം ഏഴ് മുതൽ ഇതുവരെ 7,326 പലസ്‌തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ ജലവിതരണം ഉൾപ്പടെ അടിസ്‌ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
Most Read| ഇന്ത്യൻ നാവികർക്ക് വധശിക്ഷ; കുടുംബങ്ങൾ ഖത്തർ അമീറിന് മാപ്പപേക്ഷ നൽകും