ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശനിയാഴ്‌ച അസം സന്ദർശിക്കാനിരിക്കെ സംസ്‌ഥാനത്ത് നടന്ന സിഎഎ വിരുദ്ധ റാലിക്ക് നേരെ പോലീസിന്റെ അതിക്രമം. വിവാദ നിയമത്തിന് എതിരായി സംസ്‌ഥാനത്തുടനീളം വെള്ളിയാഴ്‌ച പന്തംകൊളുത്തി മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇവരെ പോലീസ് അടിച്ചമർത്തുകയായിരുന്നു. സമരത്തിൽ പങ്കെടുത്ത നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
വെള്ളിയാഴ്‌ച തേസ്‌പുരിൽ ഓൾ അസം സ്‌റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചു. ഇതോടെ സമരം അക്രമാസക്‌തമായി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എഎഎസ്‍യു സോണിറ്റ്പുർ ജില്ലയിൽ ശനിയാഴ്‌ച ഹർത്താൽ പ്രഖ്യാപിച്ചു. മോദിയും അമിത് ഷായും വരുന്നതിന്റെ ഭാഗമായി വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ആസാമിൽ 3 ദിവസത്തെ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
അതേസമയം, എഎഎസ്‍യു പ്രവർത്തകർ സംഘടിപ്പിച്ച റാലി തടഞ്ഞതോടെ പാർട്ടിയുടെ മുഖ്യ ഉപദേഷ്‌ടാവ് സമുജ്‌ജൽ ഭട്ടാചാര്യ, പ്രസിഡണ്ട് ദീപങ്ക നാഥ് എന്നിവരുൾപ്പടെയുള്ള നേതാക്കൾ പോലീസുമായി തർക്കത്തിൽ ഏർപ്പെട്ടു.
സമാധാനപരവും ജനാധിപത്യപരവുമായ റാലി തടയാനാണ് സർക്കാർ പോലീസിനെ അനുവദിച്ചിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള ജനാതിപത്യ അവകാശം ബലം പ്രയോഗിച്ച് കവർന്നെടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉടൻ ആസാമിൽ എത്തും. എന്നാൽ സിഎഎക്ക് എതിരായ പ്രതിഷേധം ശക്‌തമാക്കുമെന്ന് ഞങ്ങൾ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുന്നു. സിഎഎ റദ്ദാക്കുന്നത് വരെ വിശ്രമമില്ല, ദീപങ്ക നാഥ് പറഞ്ഞു.
Read also: കർഷക നേതാക്കളെ വധിക്കാൻ പദ്ധതി; രാജ്യം പൊറുക്കില്ലെന്ന് കോൺഗ്രസ്