ന്യൂഡെൽഹി: സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് അഹങ്കാരിയായ ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ സമരം നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ പ്രസ്‌താവന.
“ജനാധിപത്യത്തിൽ പൊതുവികാരത്തെ അവഗണിക്കുന്ന സർക്കാരുകൾക്കും അവരുടെ നേതാക്കൾക്കും അധികകാലം ഭരിക്കാനാവില്ല. കേന്ദ്രത്തിന്റെ പതിവ് തന്ത്രത്തിന് മുന്നിൽ പ്രതിഷേധിക്കുന്ന കർഷകർ വഴങ്ങുകയില്ലെന്ന് ഇപ്പോൾ വ്യക്‌തമായിക്കാണും. ഇനിയും സമയമുണ്ട്, തണുപ്പിലും മഴയിലും മരിക്കുന്ന കർഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാൻ മോദി സർക്കാർ അധികാരത്തിന്റെ അഹങ്കാരം ഉപേക്ഷിച്ച് മൂന്ന് കരിനിയമങ്ങൾ ഉടൻ തന്നെ നിരുപാധികമായി പിൻവലിക്കണം. അതാണ് രാജ ധർമ്മവും ജീവൻ നഷ്‌ടപ്പെട്ട കർഷകർക്കുള്ള യഥാർത്ഥ ആദരാഞ്‌ജലിയും,”- സോണിയ ഗാന്ധി പറഞ്ഞു.
ജനാധിപത്യം എന്നാൽ ജനങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണെന്ന് മോദി സർക്കാർ ഓർക്കണമെന്നും അവർ പറഞ്ഞു.
കടുത്ത തണുപ്പിലും മഴയിലും ഡെൽഹി അതിർത്തിയിൽ 39 ദിവസമായി പ്രക്ഷോഭം നടത്തുന്ന രാജ്യത്തെ അന്നദാതാക്കളുടെ അവസ്‌ഥ കണ്ട് താനും അസ്വസ്‌ഥയാണ്. സർക്കാരിന്റെ അവഗണന മൂലം ചിലർ ആത്‌മഹത്യ ചെയ്യാൻ പോലും മുതിർന്നതോടെ 50ലധികം കർഷകർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്നും സോണിയ പറഞ്ഞു.
“എന്നാൽ ഹൃദയമില്ലാത്ത മോദി സർക്കാർ അനുതപിച്ചില്ല. പ്രധാനമന്ത്രിയോ മറ്റേതെങ്കിലും കേന്ദ്ര മന്ത്രിയോ ഇന്നുവരെ ആശ്വാസവാക്കുകൾ പറഞ്ഞില്ല. മരണമടഞ്ഞ എല്ലാ കർഷക സഹോദരങ്ങൾക്കും ഞാൻ ആദരാഞ്‌ജലികൾ അർപ്പിക്കുന്നു, ഈ ദുഃഖം സഹിക്കാൻ അവരുടെ കുടുംബങ്ങൾക്ക് ശക്‌തി നൽകണമെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു,”- സോണിയ ഗാന്ധി പറഞ്ഞു.
Kerala News: പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ