ജനീവ: ഇസ്രയേലിലും ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്‌തതായി ലോകാരോഗ്യ സംഘടന. വിദേശത്ത് നിന്നും ഇസ്രയേലിലേക്ക് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്‌ഥിരീകരിച്ചത്. കൂടാതെ സംശയാസ്‌പദമായ മറ്റ് കേസുകൾ പരിശോധിക്കുന്നതായും ഇസ്രയേൽ അധികൃതർ അറിയിച്ചു. ഒപ്പം തന്നെ പനിയും മുറിവുകളുമായി വിദേശത്ത് നിന്നും എത്തുന്നവരോട് ഡോക്‌ടറെ കാണാനും അധികൃതര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം തന്നെ ലോകത്ത് വിവിധ രാജ്യങ്ങളിലേക്ക് കുരങ്ങുപനി പടർന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. ഇതിനോടകം തന്നെ ലോകത്ത് 12 രാജ്യങ്ങളിലായി 100 പേർക്ക് രോഗം സ്‌ഥിരീകരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുരങ്ങുപനിയുടെ വ്യാപനം ആശങ്കപ്പെടേണ്ട ഒന്നാണെന്നും, ഏത് വാക്‌സിനാണ് ഫലപ്രദമെന്ന പരിശോധനകൾ നടക്കുകയാണെന്നും യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ വ്യക്‌തമാക്കി.
സാധാരണയായി കുരങ്ങുപനി കണ്ടുവരാത്ത രാജ്യങ്ങളിലും നിലവിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ കൂടുതൽ കേസുകൾ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകാരോഗ്യ സംഘടന. ഒപ്പം തന്നെ വരും ദിവസങ്ങളിൽ കുരങ്ങുപനിയുടെ വ്യാപനം എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ മാർഗനിർദ്ദേശങ്ങൾ രാജ്യങ്ങൾക്ക് നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Read also: വിദ്വേഷ പ്രസംഗ കേസ്; ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ