തിരുവനന്തപുരം: സംസ്‌ഥാനം ഇപ്പോൾ പനിക്കിടക്കയിലാണ്. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. കൂടുതൽ പനി മരണങ്ങളും റിപ്പോർട് ചെയ്യുന്നുണ്ട്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാനാണ് നിർദ്ദേശം. ഇതൊരു ജനകീയ പ്രതിരോധ പ്രവർത്തനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യം.
പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കും. പനിയുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ചുവരെ ദിവസം സ്‌കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിൽസ തേടണമെന്നും രക്ഷിതാക്കൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ രോഗവിവരം സ്‌കൂളിൽ നിന്ന് അന്വേഷിക്കണം. ഒരു ക്‌ളാസിൽ നിരവധി കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ളാസ് ടീച്ചർ പ്രധാനാധ്യാപകനെയും പിന്നീട് മെഡിക്കൽ ഓഫീസറെയും വിവരമറിയിക്കണം.
പനിയുടെ ചെറിയ ലക്ഷണങ്ങളുള്ള കുട്ടികൾ പോലും സ്‌കൂളിൽ വരുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മുൻകരുതലെന്ന നിലയിൽ മാസ്‌ക് ധരിക്കുകയും പര്യാപ്‌തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകൻ പകർച്ചവ്യാധി നോഡൽ ഓഫീസറായി പ്രവർത്തിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലറിൽ പറയുന്നു. ഇന്നലെ സംസ്‌ഥാനത്ത് 13,521 പേരാണ് പനി ബാധിച്ചു ചികിൽസ തേടിയത്.
Most Read: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിൽ തോമസ് പോലീസ് കസ്‌റ്റഡിയിൽ