തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ നിഖിൽ തോമസ് പിടിയിൽ. കോട്ടയത്ത് നിന്നാണ് നിഖിലിനെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ അർധരാത്രി കോട്ടയം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നിഖിലിനെ കായംകുളം സ്‌റ്റേഷനിലെത്തിച്ചു.
കഴിഞ്ഞ അഞ്ചു ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു നിഖിൽ. കീഴടങ്ങാൻ നിഖിലിന് സമ്മർദ്ദം ഉണ്ടായിരുന്നു. ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങൾ വ്യക്‌തമായി മനസിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥർ ഇന്നലെ തിരച്ചിലിലായിരുന്നു. നിഖിലിന്റെ സുഹൃത്തിനായ മുൻ എസ്എഫ്ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വേഷണം സംഘം വിപുലീകരിച്ചിട്ടുണ്ട്. അതേസമയം, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ നിഖിൽ തോമസിനെ സിപിഎം പുറത്താക്കി. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്‌തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
Most Read: ‘റോഡ് ക്യാമറ സ്‌ഥാപിച്ചതിൽ എതിർപ്പില്ല’; നൂതന ചുവടുവെപ്പെന്ന് ഹൈക്കോടതി