കൊച്ചി: റോഡ് ക്യാമറ സ്‌ഥാപിച്ചതിൽ സർക്കാരിനെയും മോട്ടോർവാഹന വകുപ്പിനെയും പ്രശംസിച്ചു ഹൈക്കോടതി സിംഗിൾ ബെഞ്ച്. ക്യാമറയും മറ്റു സാമഗ്രികളും വാങ്ങിയതിനെ കുറിച്ച് മാത്രമാണ് ആരോപണങ്ങളെന്നും, റോഡ് ക്യാമറ സ്‌ഥാപിച്ചതിന് എതിർപ്പുകൾ ഇല്ലെന്നും പദ്ധതിയെ നിരുൽസാഹപ്പെടുത്തരുതെന്നും കോടതി അറിയിച്ചു.
ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ നൂതന ചുവടുവെപ്പാണ് റോഡ് ക്യാമറകൾ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യകാരണങ്ങളാൽ ഹെൽമെറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഹരജിയിലാണ് കോടതിയുടെ പരാമർശങ്ങൾ. അതിനിടെ, റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
ഖജനാവിന് നഷ്‌ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറാ പദ്ധതിയിൽ പണം നൽകരുതെന്ന് സർക്കാരിനും ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് മൂന്നാഴ്‌ചക്ക് ശേഷം വീണ്ടും പരിഗണിക്കും. സംസ്‌ഥാന സർക്കാർ രണ്ടു ആഴ്‌ചക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും ചീഫ് ജസ്‌റ്റിസ് എസ്‌വിൻ ബസന്ത് ബാലാജി അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
Most Read: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസ്; കെ സുധാകരൻ അറസ്‌റ്റിൽ