കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അറസ്‌റ്റിൽ. രാവിലെ 11 മണിക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ, കെ സുധാകരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ 50,000 രൂപ ബോണ്ടിന്റെ അടിസ്‌ഥാനത്തിൽ ജാമ്യത്തിൽ വിടും. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിലെ രണ്ടാം പ്രതിയാണ് സുധാകരൻ. കേസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കാമെന്ന് സുധാകരനും ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. ഡിവൈഎസ്‌പി വൈആർ രസ്‌തമാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ.
സുധാകരനെ ചോദ്യം ചെയ്യും മുൻപ് പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഗൾഫിലെ രാജകുടുംബത്തിന് വിശേഷപ്പെട്ട പുരാവസ്‌തുക്കൾ വിറ്റ ഇനത്തിൽ മോൻസണ് കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചതായി പരാതിക്കാരെ മോൻസൺ വിശ്വസിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസങ്ങൾ പരിഹരിക്കാനെന്ന് പറഞ്ഞു മോൻസൺ പലപ്പോഴായി പത്ത് കോടി രൂപ വാങ്ങി.
2018 നവംബർ 22ന് കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വെച്ച് സുധാകരൻ ഡെൽഹിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് നേരിട്ട് ഉറപ്പു നൽകിയെന്നും ഈ വിശ്വാസത്തിലാണ് മോൻസണ് പണം നൽകിയതുമെന്നാണ് പരാതിക്കാരുടെ ആരോപണം. അതേസമയം, മൂന്നാംപ്രതിയും ഐജിയുമായ ജി ലക്ഷ്‌മണിനും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും എന്ന് ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടില്ല.
Most Read: ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കും; രാഹുൽ ഗാന്ധി