തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി ആരോഗ്യവകുപ്പ് കോൾ സെന്ററുകൾ തുടങ്ങി. 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആശുപത്രികളിൽ അധിക ജീവനക്കാരെ നിയമിക്കുമെന്ന് കെജിഎംഒ അറിയിച്ചു.
സംസ്‌ഥാനത്ത് ഇന്ന് 13,257 പേരാണ് പനി ബാധിച്ചു ചികിൽസ തേടിയത്. നാല് മരണം കൂടി രേഖപ്പെടുത്തി. 62 പേർക്ക് ഡെങ്കിപ്പനിയും ഒമ്പത് പേർക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചു. ഇതുവരെ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. ഇതിൽ ഒമ്പത് പേർ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ഇന്നലെ 125 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. എട്ടു പേർക്ക് എലിപ്പനിയും രണ്ടു പേർക്ക് മലേറിയയും സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേമസയം, പനി സംബന്ധമായ സംശയങ്ങൾക്ക് ഡോക്‌ടർമാർ മറുപടി പറയും. വിളിക്കേണ്ട നമ്പർ: 104, 1056, 0471-2552056. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈ ഡേ ആചരിച്ചു. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാനാണ് നിർദ്ദേശം. ഇതൊരു ജനകീയ പ്രതിരോധ പ്രവർത്തനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യം. പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കും.
Most Read: ‘പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞു’; പോലീസ് റിപ്പോർട്