ഭീമനടി : കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമായി തുടരുന്നു. ഇതുമൂലം കർഷകർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. പ്രധാനമായും നാളികേരം, വാഴ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന കർഷകർക്കാണ് കുരങ്ങ് ശല്യം പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. ജില്ലയിൽ ബെഡൂർ, കാക്കടവ്, ഓട്ടപടവ് പെരുംമ്പട്ട, കപ്പാത്തി, പിലാച്ചിക്കര, കുറുഞ്ചേരി, കാവുംതല, കോട്ടമല, വളഞ്ചേംകാനം, മൗവ്വേനി, കമ്മാടം, കറുക്കൂട്ടിപൊയിൽ എന്നീ പ്രദേശങ്ങിലാണ് കുരങ്ങ് ശല്യം ഏറ്റവും രൂക്ഷമായി തുടരുന്നത്.
ഓരോ വർഷവും ഇവിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടാകുന്നത്. കൂട്ടത്തോടെ കാടിറങ്ങി വരുന്ന കുരങ്ങുകൾ കൃഷികൾ നശിപ്പിക്കുന്നതിനൊപ്പം തന്നെ പലപ്പോഴും അക്രമ സ്വഭാവവും കാണിക്കാറുണ്ടെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം തന്നെ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ കർഷകർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് നിയമം ഉണ്ടെങ്കിലും അവ ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു.
വ്യാപകമായി കൃഷിനാശം സംഭവിക്കുന്നതോടെ പല കർഷകരും ഇതിനോടകം തന്നെ കൃഷികളിൽ നിന്നും പിൻമാറി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്‌തമായിട്ടുണ്ട്. വെസ്‌റ്റ് എളേരി പഞ്ചായത്ത് പരിധിയിൽ കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൃഷി നശിച്ചവർക്ക് വനംവകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
Read also : ആത്‌മഹത്യകൾ വർധിക്കുന്നു; ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു