മലപ്പുറം: ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി സമസ്‌ത രംഗത്ത്. വിഷയം ചർച്ച ചെയ്യാൻ മലപ്പുറം ചേളാരിയിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പോഷക സംഘടനകളുടെ സംയുക്‌ത യോഗം ഇന്ന് ചേരും.
പള്ളികളിൽ ജുമാ നമസ്‌കാരം നടത്താനായി കൂടുതൽ ഇളവ് നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും സംസ്‌ഥാന സർക്കാർ അനുകൂല നിലപാട് എടുക്കാത്തതിലാണ് പ്രതിഷേധം. വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്ന് ആവശ്യപ്പെട്ട് സമസ്‌ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പരസ്യപ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യത്തിന് അകലം പാലിക്കാവുന്ന പള്ളികളിൽ നമസ്‌കാരത്തിന് അനുമതി വേണമെന്നാണ് സമസ്‌ത നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടത്.
ബലിപെരുന്നാളിന് ദിവസങ്ങൾ ബാക്കി നിൽക്കെ സർക്കാർ മറുപടി ഒന്നും പറയാത്തതിലാണ് ആക്ഷേപം. വിഷയം ചർച്ച ചെയ്യാൻ ചേളാരിയിൽ ചേരുന്ന യോഗത്തിൽ എസ്‌വൈഎസ്, എസ്‌കെഎസ്‌എസ്‌എഫ് തുടങ്ങിയ മുഴുവൻ പോഷകസംഘടനകളും പങ്കെടുക്കും. സമാനമായ നിലപാടുകളുള്ള മറ്റ് സംഘടനകളെ മുന്നോട്ടുള്ള പ്രതിഷേധത്തിൽ ഭാഗമാക്കണോ എന്നും യോഗത്തിൽ ചർച്ച ചെയ്യും.
Also Read: പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം