ഇടുക്കി: ജില്ലയിലെ ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ അഞ്ചര വയസുകാരനായ മകനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ ഭുവന അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശിനിയായ ഇവർക്കെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഇവരെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു. മറ്റ് കുട്ടികളെ അടിക്കുന്നുവെന്നും, കുസൃതി കാണിക്കുന്നുവെന്നും പരാതി ഉയർന്നതിന് പിന്നാലെയാണ് അമ്മ കുട്ടിയെ പൊള്ളലേൽപ്പിച്ചത്.
ജാമ്യം ഇല്ലാത്ത വകുപ്പാണ് അമ്മക്കെതിരെ ചുമത്തിയിരിക്കുന്നത്. തോട്ടം തൊഴിലാളിയായ ഇവർ പേത്തൊട്ടിയിൽ സ്‌ഥിര താമസക്കാരിയാണ്. 5 ദിവസം മുൻപാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് പോയ ഇവർ അവിടെ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകിയതായി പറയുന്നു. തിരികെ എത്തിയപ്പോൾ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.
തുടർന്ന് പോലീസ് കുട്ടിയെ ശാന്തൻപാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി. കുട്ടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ 4 ഭാഗത്തായി പൊള്ളലേറ്റിട്ടുണ്ട്. തവി അടുപ്പിൽ വച്ച് ചൂടാക്കിയാണ് പൊള്ളലേൽപ്പിച്ചത്.
Read also: ഇറ്റലിയിൽ നിന്ന് അമൃത്‌സറിൽ എത്തിയ 173 യാത്രക്കാർക്ക് കോവിഡ്