തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ളാറ്റുഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീയേറ്റർ ഉടമകളുമായി നടത്തിയ ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ്, ധനവകുപ്പ്, തദ്ദേശം, ആരോഗ്യം എന്നീ നാല് വകുപ്പുമായി ചർച്ച വേണ്ടി വരും. അതിനായി നവംബർ രണ്ടാം തീയതി വകുപ്പ് മന്ത്രിമാരുമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
കേരള സർക്കാരിന്റെ ഒടിടി പ്ളാറ്റുഫോം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്‌ഥാനത്ത് മലയാള സിനിമകളുടെ തീയറ്റര്‍ റിലീസ് ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെ ആണ് മലയാള സിനിമകള്‍ തീയറ്ററിലെത്തുന്നത്.
ജോജു ജോര്‍ജ് ചിത്രം ‘സ്‌റ്റാര്‍’ ആണ് ഇടവേളയ്‌ക്ക് ശേഷമുള്ള ആദ്യ തീയറ്റര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12ന് തീയേറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും. ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്‌ത ക്യാബിന്‍ എന്ന ചിത്രവും ഇന്ന് തീയേറ്ററിലെത്തും.
അതേസമയം മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം ‘മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ നിന്ന് തീയറ്ററുകളിലെത്തിക്കാന്‍ തീയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
Entertainment News: ‘മാതംഗി’; ശ്വേത മേനോന്‍ മുഖ്യ വേഷത്തിൽ, ചിത്രീകരണം പുരോഗമിക്കുന്നു