ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്കെതിരായ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. വാദം പറയാൻ കേന്ദ്ര ജല കമ്മീഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഇനി സമയം നീട്ടി നൽകില്ലെന്ന് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കാലവർഷം വരുന്നതിനാൽ അടുത്ത് തന്നെ കേസ് പരിഗണിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി രൂപീകരിച്ച മേൽനോട്ടസമിതി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്നുവെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. കോതമംഗലം സ്വദേശി ഡോക്‌ടർ ജോ ജോസഫും, കോതമംഗലം ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്‌ണന്‍ക്കുട്ടി, ജെസി മോള്‍ ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
അതേസമയം തന്നെ മേൽനോട്ട സമിതിയുടെ പ്രവർത്തനം തൃപ്‌തികരമാണെന്നും, കൃത്യമായ ഇടവേളകളിൽ ഉപസമിതി അണക്കെട്ട് വിലയിരുത്തുന്നുണ്ടെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ആളുകളുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണം എന്നായിരുന്നു കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
Read Also: ആരാണ് ബിജെപിയെ വളർത്തിയതെന്ന് മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി