തിരുവനന്തപുരം : സംസ്‌ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ തുടരെ പരിഹസിക്കുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടക്കം മുതൽ തന്നെ ഉദ്യോഗാർഥികളുമായി ചർച്ചക്ക് തയ്യാറാകാതെ അവരെ അവഹേളിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും, സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ പരിഹസിക്കുന്ന എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു.
സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കിയ ഉറപ്പുകള്‍ക്ക് കടകവിരുദ്ധമായിട്ടാണ് സിപിഎം സെക്രട്ടറി സംസാരിക്കുന്നതെന്നും, പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളുടെ അന്തിമതീരുമാനം എന്താകുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നതാണ് വിജയരാഘവന്റെ പ്രസ്‌താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൂടാതെ കഴിഞ്ഞ ദിവസം ഉദ്യോഗസ്‌ഥതലത്തില്‍ ചര്‍ച്ച നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും അത് രേഖാമൂലം നല്‍കാൻ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചർച്ചക്ക് തയ്യാറായത് ആത്‌മാർഥമായിട്ടാണോ എന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം എന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി. ഒപ്പം തന്നെ സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്‌ചയായി നിരാഹാരസമരം നടത്തുന്ന ഷാഫി പറമ്പിൽ എംഎൽഎയെയും, ശബരിനാഥൻ എംഎൽഎയെയും ചർച്ചക്ക് വിളിക്കാനുള്ള ജനാധിപത്യ മര്യാദ സർക്കാർ കാണിക്കണമായിരുന്നു എന്നും മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു.
Read also : പുതുച്ചേരിയിൽ പ്രതിസന്ധി രൂക്ഷം; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു