തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട കനത്ത തോൽവിയിൽ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇട്ടെറിഞ്ഞ് പോയെന്ന വിമർശനം കേൾക്കാൻ ആഗ്രഹിക്കുന്നില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ രാജിവെച്ച് ഒഴിയുമെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി. തന്റെ നിലപാട് അദ്ദേഹം ഹൈക്കമാൻഡിനെയും സംസ്‌ഥാനത്തെ മറ്റു നേതാക്കളെയും അറിയിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തനിക്ക് ആരും ക്രെഡിറ്റ് നൽകിയിട്ടില്ല. ഇപ്പോഴത്തെ തോൽവിയിൽ എല്ലാ നേതാക്കൾക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഏത് നിമിഷം വേണമെങ്കിലും താൻ സ്‌ഥാനത്ത് നിന്ന് ഒഴിയാം. ഹൈക്കമാൻഡ് അതിന് അനുമതി നൽകുകയേ വേണ്ടൂ. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി ഇട്ടെറിഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു.
എഐസിസി ഇത്രയധികം ഇടപ്പെട്ട ഒരു തിരഞ്ഞെടുപ്പ് കേരളത്തിൽ നടന്നിട്ടില്ല. തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. എന്നാൽ തന്നെ ഒറ്റപ്പെടുത്താനും അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമം നടക്കുന്നുവെന്നും മുല്ലപ്പള്ളി അറിയിച്ചു. ഉറക്കം തൂങ്ങി പ്രസിഡണ്ട് ഇനിയും വേണമോയെന്ന ഹൈബി ഈഡൻ അടക്കമുള്ള നേതാക്കളുടെ വിമർശനങ്ങളുടെയും പരിഹാസ്യങ്ങളുടെയും പശ്‌ചാത്തലത്തിലാണ് മുല്ലപ്പള്ളി നേതൃത്വത്തെ നിലപാട് അറിയിച്ചത്.
Read also: രോഗവ്യാപന ഭീഷണി; സംസ്‌ഥാനത്ത് ഒരാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ