ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമായിരുന്നു. നിലവിൽ രണ്ട് സ്‌പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി 814 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്.
ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്‌ത ശക്‌തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി എല്ലാ നടപടികളും തമിഴ്‌നാട് സ്വീകരിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും 2400.60 അടിയായി ഉയർന്നിട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പെയ്‌ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. മുല്ലപ്പെരിയാർ ഡാമിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഇടുക്കി ഡാമിൽ ബ്ളൂ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച പതിമൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Read Also: ‘കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്’