ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.
റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്. സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അതിൽ നിന്നും 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
അതേസമയം, മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്‌റ്റിസ് ഖാൻ വിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. റൂൾ കർവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആക്ഷേപങ്ങളിൽ കോടതി വിശദമായി വാദം കേൾക്കും. തമിഴ്‌നാട് തയാറാക്കുകയും ജലകമ്മീഷൻ ശുപാർശ ചെയ്യുകയും ചെയ്‌ത റൂൾ കർവ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് കേരളത്തിന്റെ വാദം.