ജറുസലേം: അധിനിവേശ വെസ്‌റ്റ് ബാങ്കിൽ അൽ ജസീറ മാദ്ധ്യമ പ്രവർത്തക ഷിറീൻ അബൂ അഖ്‌ലയെ കൊലപ്പെടുത്തിയ സംഭവത്തിൽ തർക്കിച്ച് പലസ്‌തീനും ഇസ്രയേലും. ഇസ്രായേലി സൈന്യം മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വെടിയുതിർത്തതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. എന്നാൽ, പലസ്‌തീന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവെപ്പിലാണ് മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
വെസ്‌റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽസൈനിക നടപടി റിപ്പോർട് ചെയ്യുന്നതിനിടെയാണ് ഷിറീൻ കൊല്ലപ്പെടുന്നത്. അൽ ജസീറയുടെ അറബിക് ചാനലിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകയായ ഷിറീന് തലയ്‌ക്കാണ് വെടിയേറ്റത്. ഗുരുതരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന്റെ സാഹചര്യങ്ങൾ ഇപ്പോൾ വ്യക്‌തമല്ലെന്നും ഷിറീന് വെടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അൽ ജസീറ വ്യക്‌തമാക്കി. അധിനിവേശ വെസ്‌റ്റ് ബാങ്കിലെ വടക്കൻ നഗരമായ ജെനിനിലെ ഇസ്രയേൽ ആക്രമണം റിപ്പോർട് ചെയ്യുന്നതിനിടെ തലക്ക് വെടിയേൽക്കുകയായിരുന്നു എന്ന് റാമല്ലയിലെ അൽ ജസീറ റിപ്പോർട്ടർ നിദ ഇബ്രാഹിം പറഞ്ഞു. 2000 മുതൽ അൽ ജസീറക്ക് ഒപ്പമുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകയുടെ കൊലപാതകം സഹപ്രവർത്തകരെയാകെ ഞെട്ടിക്കുന്നതാണെന്നും അവർ വ്യക്‌തമാക്കി.
മറ്റൊരു മാദ്ധ്യമ പ്രവർത്തകനും വെടിയേറ്റിരുന്നു. ജെറുസലേം കേന്ദ്രീകരിച്ചുള്ള അൽ- ഖുദ്‌സ് ദിനപത്രത്തിന്റെ റിപ്പോർട്ടർ അലി സമൗദിക്കാണ് വെടിയേറ്റത്. ഇദ്ദേഹം ചികിൽസയിൽ തുടരുകയാണ്.
Most Read: തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പ ബിരിയാണിയിൽ വെള്ളിമോതിരം; കടയടപ്പിച്ചു