പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ എന്നിവരെ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തിൽ മൂന്ന് പേരാണുള്ളതെന്നാണ് വിവരം.
മൂന്നാമത്തേയാൾ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണിയെ കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് കടയ്‌ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്നത് മോഷണത്തിനിടെ ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചിരുന്നു. വയോധികനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിൽ ഒന്നിൽ പൊട്ടലുള്ളതായും പോസ്‌റ്റുമോർട്ടത്തിൽ ഉണ്ട്.
കഴുത്തു മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിൽ ഉള്ളതെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് വ്യക്‌തമാക്കിയിരുന്നു. ഉണ്ണുണിയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒമ്പത് പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിൽ ഉണ്ടായിരുന്ന പണം നഷ്‌ടമായിട്ടുണ്ട്. കഴുത്തു ഞെരിച്ചു കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടു മുണ്ടുകളും ഷർട്ടും പോലീസ് കടയ്‌ക്കുള്ളിൽ നിന്ന് കണ്ടെടുത്തിരുന്നു.
Most Read| ‘കായംകുളത്ത് തോറ്റത് ചിലർ കാലുവാരിയത് കൊണ്ട്’; വെളിപ്പെടുത്തി ജി സുധാകരൻ