കണ്ണൂർ: കുഞ്ഞുങ്ങൾ കുടുംബ പ്രശ്‌നങ്ങളുടെ ഇരകളായി മാറുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ പറഞ്ഞു. തലശ്ശേരി പത്തായക്കുന്നിൽ അച്ഛൻ പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസുകാരി അൻവിതയുടെ അമ്മ സോനയെ വീട്ടിലെത്തി ആശ്വസിപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇത്തരം വിഷയങ്ങൾ സാമൂഹിക പ്രശ്‌നമായി കണ്ട് അത് പരിഹരിക്കാനുള്ള ശ്രമം കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ഇത്തരം കുറ്റവാളികൾ കൂടിവരികയാണ്. എല്ലാവരെയും കണ്ടെത്താനാകുന്നില്ല. സാമൂഹിക ബന്ധങ്ങൾ ഇല്ലാത്തതിന്റെ പ്രശ്‌നമാണിതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സോനയുടെ വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങളെന്ന് പറയാവുന്നത് ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ളത് മാത്രമാണ്. അതിനപ്പുറം ഇവർ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും എന്താണ് കൊലയ്‌ക്ക് പിന്നിലെ കാരണമെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഷിജു ഇന്നലെ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഭാര്യയുടെ 50 പവനോളം സ്വർണം പണയം വെച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷിജു പോലീസിന് മൊഴി നല്‍കിയത്. കുട്ടിയെ കൊല്ലണമെന്ന് കരുതിയിരുന്നില്ല. താനും ആത്‍മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്. ആളുകൾ വന്നത് കൊണ്ടാണ് ഓടി രക്ഷപ്പെട്ടതെന്നും ഷിജു കതിരൂർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഷിജുവിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്‌തു. ഒന്നര വയസുകാരിയായ മകള്‍ അൻവിതയെയും ഭാര്യ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു.
Most Read: പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 13,596 രോഗബാധിതർ