മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ കൂട്ടാളികളായ മൂന്ന് പേരാണ് പിടിയിലായത്. വൈദ്യനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്‌മൽ, ഷബീബ് റഹ്‍മാൻ, ഷെഫീഖ് എന്നിവരാണ് പിടിയിലായത്.
അബുദാബിയിൽ നടന്ന രണ്ട് കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ വ്യാപാര പങ്കാളിയും മാനേജരായ യുവതിയുമാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുകയാണ്. 2020 മാർച്ച് അഞ്ചിന് കോഴിക്കോട് ഈസ്‌റ്റ് മലയമ്മ പാറമ്മൽ ഹാരിസും യുവതിയും കൊല്ലപ്പെട്ട കേസിലാണ് ഷൈബിൻ അഷ്റഫിന്റെയും കൂട്ടാളികളുടെയും പങ്ക് തെളിയുന്നത്.
യുവതിയെ കൊന്ന ശേഷം ഹാരിസ് ആത്‍മഹത്യ ചെയ്‌തെന്ന് സംഘം സൃഷ്‌ടിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഹാരിസിന്റെ ദുരൂഹ മരണത്തിൽ കോടതിയുടെ നിർദ്ദേശ പ്രകാരം രണ്ടുദിവസം മുമ്പ് നിലമ്പൂർ പോലീസ് കേസെടുത്തിരുന്നു. കേസെടുക്കുന്നത് വൈകുന്നതിനെതിരെ ഹാരിസിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു നടപടി.
2019ൽ ആണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൂലക്കുരു ചികിൽസക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഒന്നേകാൽ വർഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു.
വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്‌ജമാക്കിയാണ് വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്‌ടോബറിൽ ചികിൽസാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്‌ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതീഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിയുകയായിരുന്നു.
Most Read: പണം കൈപ്പറ്റി വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്