എറണാകുളം: മുതിർന്ന സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ചു. ജപ്‌തി വിവാദത്തെ തുടർന്ന് പാർട്ടി നിർദ്ദേശപ്രകാരമാണ് രാജി. അതേസമയം, ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവർക്കാണ് സസ്‌പെൻഷൻ.
ജപ്‌തി നടപടിയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവാദത്തെ തുടർന്ന് നേരത്തെ ബാങ്ക് സിഇഒയും രാജിവെച്ചിരുന്നു. ബാങ്ക് ഭരണസമിതി യോഗം ബാങ്കിൽ ചേരുന്നുണ്ട്. സർക്കാർ നയത്തിന് വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്‌തി ചെയ്‌ത സംഭവത്തിൽ ബാങ്ക് ജീവനക്കാർക്ക് എതിരെ നടപടി എടുക്കാൻ സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ നിർദ്ദേശം നൽകിയിരുന്നു.
പാവപ്പെട്ടവർക്ക് എതിരെ ജപ്‌തി നടപടി സ്വീകരിക്കുമ്പോൾ താമസിക്കുന്നതിന് പകരം സംവിധാനം കണ്ടെത്തണമെന്ന സർക്കാർ നിർദ്ദേശം പാലിക്കപ്പെട്ടില്ല. വീട്ടുടമസ്‌ഥനായ അജേഷ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വീട് ജപ്‌തി ചെയ്‌തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശിക ആയതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആകുന്നത് വരെ ജപ്‌തി നീട്ടാൻ സമയം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.
Most Read: പാലക്കാട് നടന്നത് ആലപ്പുഴയുടെ ആവർത്തനം; പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു-കെ സുരേന്ദ്രൻ