പാലക്കാട്: ജില്ലയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നടത്തുന്ന ആക്രമങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നിൽ പോലീസ് മുട്ടുമടക്കി ഇരിക്കുകയാണെന്നും, ശ്രീനിവാസന്റെ കൊലപാതകത്തിൽ പോലീസ് വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംസ്‌ഥാനത്തിന്റെ ക്രമസമാധാന നില തകർന്നു. കൊലപാതക പരമ്പര ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമാണ്. കൊലചെയ്യപ്പെട്ടത് നിരപരാധിയായ പ്രവർത്തകനാണ്. പാലക്കാട് ഉണ്ടായത് ആലപ്പുഴയുടെ അവർത്തനമാന്നെയും അദ്ദേഹം പറഞ്ഞു. ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ഇന്നലെ കൊല്ലപ്പെട്ട സംഭവത്തിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് പങ്കില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എന്തുകൊണ്ട് സംസ്‌ഥാനം ആവശ്യപ്പെടുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.
ഇന്ന് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സ്‌ഥലം നേരത്തെ വർഗീയ സംഘർഷം ഉണ്ടായ മേഖലയാണ്. ഇവിടെ ഒരു പോലീസ് പിക്കറ്റ് ഏർപ്പെടുത്താനോ ജാഗ്രതാ നടപടികൾ ഏർപ്പെടുത്താനോ പോലീസ് തയ്യാറായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു കേസിൽ പോലും പ്രതിയല്ലാത്ത, നിരപരാധിയായ ഒരാളാണ് ഇന്ന് കൊല്ലപ്പെട്ട ശ്രീനിവാസൻ. പോലീസിന് കാര്യങ്ങളെ കുറിച്ച് വ്യക്‌തമായ ധാരണ ഉണ്ടായിരുന്നു.
വ്യാപകമായ തോതിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ആയുധ പരിശീലനം നേടിയ കൊടും ക്രിമിനലുകൾ ചുട്ടുകറങ്ങുന്നുണ്ടെന്ന് പോലീസിന് അറിയാമായിരുന്നു. പക്ഷേ, ഒരു ജാഗ്രതാ നടപടിയും ഉണ്ടായില്ല. പോലീസ് സ്‌റ്റേഷന് വളരെ അടുത്താണ് ഈ കൊലപാതകം നടന്നത്. പട്ടാപ്പകൽ കടയിൽ വെച്ച് ഒരാളെ കൊല്ലുമ്പോൾ പോലീസ് എന്ത് ചെയ്യുകയായിരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു.
24 മണിക്കൂറിനിടെയാണ് പാലക്കാട് രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. തുടർന്ന് ഇന്ന് ഉച്ചയോടെ ജില്ലയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഇന്നലെയോടെ കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇന്ന് രണ്ടാമത്തെ കൊലപാതകവും നടക്കുകയായിരുന്നു.
Most Read: സംഘർഷം വ്യാപിക്കാൻ സാധ്യത; കൂടുതൽ ജില്ലകൾക്ക് ഡിജിപിയുടെ ജാഗ്രതാ നിർദ്ദേശം