പാലക്കാട്: ജില്ലയിലെ തുടർ കൊലപാതകങ്ങൾക്ക് പിന്നാലെ വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി. സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് മറ്റ് ജില്ലകൾക്കും പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പോലീസ് ആസ്‌ഥാനത്ത് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പിലാക്കണം എന്നത് സംബന്ധിച്ച തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. നേരത്തെ സംഘർഷം നടന്നിട്ടുള്ള ആലപ്പുഴ ജില്ലയിലും മലബാർ മേഖലയിലും പോലീസ് നിരീക്ഷണം ശക്‌തമാക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് പോകും. വൈകുന്നേരത്തോടെ അദ്ദേഹം പാലക്കാട് എത്തുമെന്നാണ് വിവരം. അവിടെ ക്യാംപ് ചെയ്‌തായിരിക്കും അന്വേഷണം നടത്തുക.
പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എസ്‌ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നു എങ്കിലും അത് തടയാൻ സാധിക്കാതെ പോയതാണ് വിമർശനങ്ങൾക്ക് കാരണമായത്. പോലീസ് സ്‌റ്റേഷന് സമീപത്ത് തന്നെയാണ് രണ്ടാമത്തെ കൊലപാതകവും നടന്നിരിക്കുന്നത്. ഇതോടെ മറ്റ് ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങളും ഇതേ തുടർന്ന് അക്രമങ്ങളും നടന്നേക്കാമെന്ന കണക്കുകൂട്ടലിലാണ് സജ്‌ജരായിരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
മേലാമുറിയിൽ ദീർഘനാളായി വാഹനകച്ചവടം നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.
Most Read: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്; പോലീസ്