തിരുവനന്തപുരം: പ്രകോപനപരമായ സന്ദേശങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി പോലീസ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും, ഇത്തരക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാലക്കാട് തുടർച്ചയായി ഉണ്ടായ രണ്ട് കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അക്രമങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ സംസ്‌ഥാനത്ത് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് പിന്നാലെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് വ്യക്‌തമാക്കി. ഉത്തര മേഖല ഐജി ക്യാംപ് ചെയ്‌ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകുകയും ചെയ്യും. 24 മണിക്കൂറിനിടെയാണ് പാലക്കാട് രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. തുടർന്ന് ഇന്ന് ഉച്ചയോടെ ജില്ലയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഇന്നലെയോടെ കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇന്ന് രണ്ടാമത്തെ കൊലപാതകവും നടക്കുകയായിരുന്നു.
Read also: മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചു; ഭഗവന്ത് മന്നിനെതിരെ പരാതി