പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്‌റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
ഈ മാസം 15ആം തീയതിയാണ് സുബൈർ കൊല്ലപ്പെടുന്നത്. 16ആം തീയതി രാവിലെയാണ് പോസ്‌റ്റുമോർട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്.
അതേ ദിവസം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്. ശ്രീനിവാസനെ കൊലപ്പെടുത്താനായി ആശുപത്രിയിൽ നിന്നാണ് പ്രതികൾ പോയതെന്ന് ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം പ്രതികൾ അവരുടെ മൊബൈൽ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ശ്രീനിവാസന്റെ കൊലപതകവുമായി ബന്ധപ്പെട്ട് ആറുപേരെ ഇന്ന് കസ്‌റ്റഡിയിൽ എടുക്കും.
Most Read: വധഗൂഢാലോചന കേസ് റദ്ദാക്കണം; ദിലീപിന്റെ ഹരജിയിൽ വിധി ഇന്ന്