കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഉച്ചയോടെ വിധി പറയുക.
നേരത്തെ ഹരജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. എഫ്ഐആർ റദ്ദാക്കിയില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് നിർദ്ദേശിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹരജി തീർപ്പാക്കുന്നത് വരെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷനും ശക്‌തമായി എതിർത്തിരുന്നു.
അതേസമയം വധ ഗൂഢാലോചനാ കേസിന്റെ തുടർ നടപടികളിൽ പ്രോസിക്യൂഷനും ദിലീപിനും ഇന്നത്തെ ഹൈക്കോടതി വിധി നിർണായകമാണ്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും. കേസിൽ ദിലീപിന്റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ഇന്ന് പോലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പോലീസ് ക്ളബ്ബിൽ വച്ചാകും ചോദ്യം ചെയ്യൽ.
Most Read: പാലക്കാട്ടെ കൊലപാതകങ്ങൾ; മൂന്നുപേരുടെ അറസ്‌റ്റ് ഇന്ന്, ആറുപേരെ കസ്‌റ്റഡിലെടുക്കും