ഏലൂര്‍ : ആന്ധ്രാപ്രദേശിലെ ഏലൂരില്‍ പടര്‍ന്നു പിടിക്കുന്ന അജ്‌ഞാത രോഗം സ്‌ഥിരീകരിക്കാനാകാതെ അധികൃതര്‍. നിലവില്‍ രോഗം ബാധിച്ച് ചികിൽസയിലായ ആകെ ആളുകളുടെ എണ്ണം 350 കടന്നു. കൂടാതെ ഇതുവരെ 2 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. രോഗത്തിന്റെ കാരണങ്ങളൊന്നും തന്നെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗം വ്യാപിക്കുന്ന പ്രദേശത്തെ കുടിവെള്ളം പരിശോധനക്ക് വിധേയമാക്കിയെങ്കിലും അതില്‍ കുഴപ്പം ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സംഭവത്തില്‍ വീണ്ടും നിഗൂഢതകള്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം മുതലാണ് ഈ പ്രദേശത്ത് ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വന്നു തുടങ്ങിയത്. ആളുകള്‍ കടുത്ത തലവേദനയെയും, ഛര്‍ദ്ദിയെയും, തളര്‍ച്ചയെയും തുടര്‍ന്ന് അവശരാകുകയാണ്. ഇതുവരെ ചികില്‍സ തേടിയവരില്‍ 46 കുട്ടികളും 76 സ്‌ത്രീകളും ആണുള്ളത്. കൂടാതെ ചികിൽസയില്‍ കഴിഞ്ഞിരുന്ന ഒരു സ്‌ത്രീയും ഒരു പുരുഷനുമാണ് ഇതുവരെ മരിച്ചത്. ആരോഗ്യപ്രശ്‌നനങ്ങള്‍ കണ്ടെത്തുന്നതിന് തുടര്‍ന്ന് ആളുകളെ വിജയവാഡയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്കാണ് പ്രവേശിപ്പിക്കുന്നത്.
പ്രദേശത്തെ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാകാം രോഗത്തിന് കാരണമെന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടുത്തെ കുടിവെള്ളം പരിശോധനക്ക് വിധേയമാക്കിയത്. എന്നാല്‍ അതില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കൃഷ്‌ണ ശ്രീനിവാസ വ്യക്‌തമാക്കി. രോഗം സ്‌ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ ആശങ്കകള്‍ വര്‍ധിക്കുകയാണ്. രോഗം കണ്ടെത്താനായി രോഗബാധ ഉണ്ടായ ആളുകളില്‍ സെല്‍ സെൻസിറ്റിവിറ്റി പരിശോധനയും, സെറിബ്രല്‍ സ്‌പൈനല്‍ ഫ്ളൂയിഡ് പരിശോധനയും നടത്തുന്നുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇവയുടെ ഫലം വരുന്നതോടെ രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
രോഗബാധിതരായി ആശുപത്രിയില്‍ എത്തുന്ന എല്ലാ ആളുകളിലും കോവിഡ് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. നിലവില്‍ ചികിൽസയില്‍ കഴിഞ്ഞ 150 ല്‍ അധികം ആളുകള്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രോഗം നിയന്ത്രണ വിധേയമായെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. ഇന്ന് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി രോഗബാധയുണ്ടായ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഒപ്പം തന്നെ പ്രത്യേക മെഡിക്കല്‍ സംഘവും സംഭവസ്‌ഥലത്ത് എത്തിയിട്ടുണ്ട്.
Read also : കോവിഡ് പരിശോധന ഇനി ‘സ്‌മാർട്’ ആകും; അര മണിക്കൂറിനുള്ളിൽ ഫലമറിയാം