തൃശൂർ: കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത, അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്‌ണൻ നായർ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാടക പ്രവർത്തകരുടെ സംഘടനയായ നാടക് (നെറ്റ്‌വർക്ക് ഓഫ് ആർട്ടിസ്‌റ്റിക് തിയേറ്റർ ആക്‌ടിവിസ്‌റ്റ്സ് കേരള) അക്കാദമിക്ക് മുന്നിൽ നടത്തുന്ന സമരം 22 ദിവസം പിന്നിട്ടു.
അക്കാദമിയെ കലാവിരുദ്ധ ഇടമാക്കി മാറ്റിയ ചെയർപേഴ്‌സൺ, സെക്രട്ടറി എന്നിവരെ പുറത്താക്കുക, ചെയർപേഴ്‌സന്റെ പേരിൽ അക്കാദമിയുടെ വെബ്‌സൈറ്റിൽ ആർഎൽവി രാമകൃഷ്‌ണനുമായി ബന്ധപ്പെട്ട് വന്ന പ്രസ്‌താവനയിൽ അന്വേഷണം നടത്തുക, ചെയർപേഴ്‌സന്റെ അറിവില്ലാതെ പ്രസ്‌താവന തയാറാക്കിയ ഉദ്യോഗസ്‌ഥനും അതിന് പ്രേരണ നൽകിയ സെക്രട്ടറിക്കുമെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.ആവശ്യങ്ങളിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആർഎൽവി രാമകൃഷ്‌ണന് മോഹിനിയാട്ടം വേദി നൽകാത്തത് വിവാദമായ സാഹചര്യത്തിലാണ് നാടക് സമരം ആരംഭിച്ചത്. ബന്ധപ്പെട്ട അധികാരികൾക്കെല്ലാം പരാതി സമർപ്പിച്ചിരുന്നുവെങ്കിലും നടപടികൾ ഉണ്ടായില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഫയലിൽ സ്വീകരിച്ചുവെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണം നടത്താൻ സാംസ്‌കാരിക വകുപ്പ് മന്ത്രി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും റിപ്പോർട്ടും ഇതുവരെ സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യങ്ങളിലാണ് സമരവുമായി മുന്നോട്ട് പോകുവാൻ സംഘടന തീരുമാനിച്ചത്.
Read also: ശിവശങ്കറിന്റെ കസ്‌റ്റഡി; സർക്കാരിന് ഭയമില്ലെന്ന് എ.കെ ബാലൻ